Tuesday, May 21, 2019

ചരിത്രത്തിന്റെ ശേഷിപ്പുകളിലൂടെ ...ചിതറാൽ.

പുതിയ അധ്യയന വര്ഷം തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രം. ഇത്തവണ എങ്ങോട്ടേയ്ക്കും കൊണ്ടുപോയില്ല എന്ന് ദേവൂന് (ചേട്ടന്റെ മകൾ) പരിഭവം.

എവിടെയെങ്കിലും കൊണ്ട് പോകുമെന്ന പ്രതീക്ഷയിൽ ആൾ കുറെ ദിവസമായി തിരുവനന്തപുരത്തു ഉണ്ട്..നാട്ടിൽ നിന്നും ചേട്ടനും ചേട്ടത്തിയും അനിയത്തിയും എല്ലാവരും എത്തീട്ടുണ്ട്.

എവിടെ പോണം.. പല പല ചിന്തകൾ..

നല്ല ചൂടും..

നമുക്കു ചുമ്മാ തമിഴ് നാട്ടിലേയ്ക്ക് വിട്ടാലോ..ഭർത്താവിന്റെ വക കമന്റ് ..

അവസാനം ഞാൻ പറഞ്ഞു . നമുക്ക് ചിതറാൽ പോകാം..(സത്യത്തിൽ കുറെ വർഷങ്ങളായി അവിടെ പോകണമെന്ന് ആഗ്രഹിച്ചിരുന്നു)

 പത്തു മിനിട്ടു കൊണ്ട് എല്ലാവരും റെഡി.
ഗൂഗിൾ മാപ് ...

ദൈവമേ ..കട്ട ചൂടായിരിക്കും ..അത്യാവശ്യം നല്ല കയറ്റമുണ്ടെന്നു കേട്ടിട്ടുണ്ട്..
എനിക്കിന്ന് തെറിവിളി ഉറപ്പാണ്..

ഇവിടെ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് ചിതറാലിലേക്ക് . തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് (5 -6 കിലോമീറ്റർ ) ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്. ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് സംരക്ഷണയിലാണ് ഈ ചരിത്രസ്മാരകം

രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശന സമയം ..



ചിതറാൽ ജൈനക്ഷേത്രം 
കടപ്പാട് : വിക്കിപീഡിയ (https://en.wikipedia.org/wiki/Chitharal_Jain_Monuments)



ഏതാണ്ട് 12 മണിയായപ്പോളാണ് ഞങ്ങൾ അവിടെ എത്തിയത്.
വളരെ ചെറിയ ഒരു ഗ്രാമ പ്രദേശമാണ് ഇവിടം. ഒന്ന് രണ്ടു ചെറിയ കടകൾ ഉണ്ട്. വാഹനം   പാർക്ക് ചെയ്യുന്നതിനായി ഇടതുവശത്തു സൗകര്യമുണ്ട്..(പാർക്കിംഗ് ഫീസ് ബാധകം)


കൊടും ചൂടും കയറ്റവും. തിരികെ പോയാലോ ..നല്ലപാതിയുടെ കമന്റ് ..

എന്തായാലും വന്നു ..എന്തായാലും കയറിയിട്ട് തന്നെ..



ഒന്നോ രണ്ടോ പേർ തിരിച്ചിറങ്ങി അവശരായി ഇരിപ്പുണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്റർ  മുകളിലേയ്ക്കു കയറണം.

കരിങ്കല്ലുകൾ പാകിയ നല്ല വൃത്തിയുള്ള നടപ്പാത മുകളിൽ വരെയുണ്ട്.
പാതയുടെ ഇരു വശങ്ങളിലും ബദാം  മരങ്ങൾ വച്ച് പിടിപ്പിച്ചിട്ടുണ്ട് .
ചെറിയ ഞാവൽ ചെടികളും ..അടുത്തിടെ നട്ടു  പിടിപ്പിച്ചതാവണം.

ജൈനക്ഷേത്രത്തിലേക്കുള്ള നടപ്പാത 


കുറെയധികം കശുമാവുകളും ഉണ്ട്. ചിലതിൽ നിറയെ പൂക്കൾ ..ചിലതു കായ്ച്ചു തുടങ്ങിയിട്ടുണ്ട്..പൂത്ത കശുമാവും അതിന്റെ പ്രത്യേക ഗന്ധവും ഒരു വലിയ നൊസ്റ്റാൾജിയ ആണ്.. കുട്ടിക്കാലത്തേക്ക് തിരികെ കൊണ്ട് പോകുന്ന ഓർമ്മകൾ..മിക്ക ദിവസങ്ങളിലും ഉറക്കമുണർന്നത് ആദ്യം എത്തുക കശുമാവിൻ ചുവട്ടിലാരുന്നു.

നല്ല രീതിയിൽ പരിപാലിച്ചാൽ, കുറെ നാളുകൾക്കു ശേഷം എന്തായാലും ഇതൊരു നല്ല ഹിസ്റ്റോറിക്കൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകുമെന്ന് തീർച്ച.

ഞങ്ങൾ പതുക്കെ മുകളിലേയ്ക്കു കയറി തുടങ്ങി.. പത്തു മിനിട്ടു കൊണ്ട് വെള്ളക്കുപ്പികൾ കാലി ..സത്യത്തിൽ കത്തി എരിയുന്ന സൂര്യൻ ആണ് പ്രശ്നം. അല്ലെങ്കിൽ വലിയ കുഴപ്പമില്ലാതെ കയറാൻ സാധിക്കും.

ക്ഷീണിക്കുമ്പോൾ വിശ്രമിക്കാനായി ഇടയ്ക്കിടെ കല്ലിൽ ഉണ്ടാക്കിയ ഇരിപ്പിടങ്ങൾ ഉണ്ട് .

 ദേവ്  (ഞങ്ങളുടെ മകൻ) കുറെ അധികം മുന്നോട്ടോടും..പിന്നെ അതെ സ്പീഡിൽ പുറകിലേക്ക് ..നല്ല തമാശ ..
പിന്നെ പാവം മടുത്തു താടിയ്ക്കു കയ്യും കൊടുത്തു നിലത്തിരുപ്പായി.. പിന്നെ പേരപ്പന്റെ തോളിൽ കയറി മുകളിലേയ്ക് ...



നട്ടുച്ചയായിട്ടു കൂടി ഇടയ്ക്കിടെ തണൽ ഉള്ളത് വലിയ ഒരു ആശ്വാസം ആയിരുന്നു .

ഒരു വശത്തു വലിയ പാറയാണ്..കുട്ടികൾ അങ്ങോട്ടേയ്ക്ക് ഓടാൻ ശ്രമിച്ചു..
(ഈ ഭാഗത്തു കൂടെ പോകുമ്പോൾ കുട്ടികളെ നന്നായി ശ്രദ്ധിക്കണം.. വീണാൽ നല്ല പരുക്ക് പറ്റും)

ചില സ്ഥലങ്ങളിൽ പാറ മറവിൽ ചിലർ മദ്യപിക്കുന്നുണ്ടായിരുന്നു. അതിനാൽ കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും..
ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ഇങ്ങനെത്തെ പ്രവൃത്തികൾ കർശനമായി നിരോധിച്ചിരുന്നെങ്കിൽ ..നിയമം  ഉണ്ടായാൽ പോരാ ..അത് പാലിക്കപ്പെടാനാണ് കൂടുതൽ ബുദ്ധിമുട്ട് .


കുറെയേറെ നേരം നടന്നും ഇരുന്നും അവസാനം മുകളിൽ എത്തി.  നട്ടുച്ച ആയതിനാലാവും ഒരു 6 -7  പേരിൽ കൂടുതൽ ഉണ്ടാരുന്നില്ല.

ജൈന ക്ഷേത്രതിനെ തുടക്കത്തിൽ തന്നെ ഒരു വലിയ പേരാൽ പടർന്നു പന്തലിച്ചു നിൽപ്പുണ്ട്...
അതിന്റെ വിശാലമായ തടികൾ മുഴുവനും ആരൊക്കെയോ പല പല പേരുകൾ എഴുതി വച്ചിരിക്കുന്നു..



പിന്നിട്ട വഴി 

ഒന്ന് രണ്ടുപേർ പേരാലിന്റെ കീഴെയുള്ള ഇരിപ്പിടങ്ങളിൽ വിശ്രമിക്കുന്നുണ്ടായിരുന്നു..

പാറക്കെട്ടിലൂടെ സൂക്ഷിച്ചു വീണ്ടും മുകളിലെയ്ക്..

വലത്തേക്ക് പോയാൽ പാറകൾക്കിടയിലൂടെ ഒന്നോ രണ്ടോ പേർക്ക് കടന്നു പോകാവുന്നതു പോലെ ഒരു ചെറിയ പാത ..
ആദ്യം മുകളിലേയ്ക്കു കയറി ..അവിടെ ചരിത്രത്തിലെ ശേഷിപ്പുകൾ തലയുയർത്തി നിൽക്കുന്നു ..
അവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ് . ഒരു സൈഡ് വലിയ കൊക്കയാണ് ..എന്നിരുന്നാലും താഴ്വാര കാഴ്ച ആരെയും ആകർഷിക്കും..

നല്ല കാറ്റുള്ളതിനാലും  തെന്നി വീഴാൻ സാധ്യതയുള്ളതിനാലും നല്ല കരുതലോടെ വേണം ഇവിടെ നിൽക്കുവാൻ ..



തിരികെ താഴേയ്ക്കിറങ്ങി ഇടുങ്ങിയ പാറക്കെട്ടുകളുടെ ഇടയിലൂടെ ക്ഷേത്രത്തിലേയ്ക്ക് ..കുറെയധികം  കൽപ്പടവുകൾ താഴേയ്ക്കിറങ്ങണം.. കല്ലിൽ കൊത്തിയെടുത്തതുപോലെ ..
കല്ലിൽ കൊത്തിയ ശില്പങ്ങൾ 


പടിക്കെട്ടുകൾ ഇറങ്ങി താഴേയ്ക്ക് പോകുമ്പോൾ ഇടതു സൈഡിൽ കരിങ്കൽ ചുവരിൽ ശിലയിൽ കൊത്തിയ ശില്പങ്ങൾ. വർദ്ധമാന മഹാവീരന്റെ പദ്മാസനത്തിൽ ഇരിക്കുന്ന ശില്പമാണുള്ളത് . (bas-relief sculptures എന്നാണിവ അറിയപ്പെടുക Ref  : https://en.wikipedia.org/wiki/Relief#Bas-relief_or_low_relief)


അവിടെ നിന്നും വീണ്ടും മുൻപോട്ട് . ഒരു വലിയ പാറയുടെ ഒരു വശമാണ് ക്ഷേത്രമായി നിർമിച്ചിരിക്കുന്നത് .
വളരെ കുറച്ചു പടികൾ മുകളിലേയ്ക്കു കയറിയാൽ ക്ഷേത്രത്തിന്റെ ഉള്ളിലെത്താം.



 Cave temple-Entrance (കടപ്പാട് : വിക്കിപീഡിയ)
Ref: https://en.wikipedia.org/wiki/Chitharal_Jain_Monuments

അതിശക്തമായ ചൂടിലും നല്ല തണുപ്പ്..

പഴയ ആരാധനാ വിഗ്രഹങ്ങൾ..

നല്ല കാറ്റ് . നല്ല തണുപ്പും .
കുറേസമയം കല്പടവുകളിൽ വിശ്രമിച്ചു ..ഒരു ധ്യാനത്തിന്റെ പ്രതീതി..മനസ്സ് ഒരു പറവയെ പോലെ ..

കുറെ അധികം സമയം അവിടെ ചിലവഴിച്ചു.

കയറ്റം കയറിയതിന്റെയും  കനത്ത ചൂടിന്റെയും എല്ലാം ക്ഷീണം അലിഞ്ഞില്ലാതായതു പോലെ.




താഴേയ്ക്ക് വീണ്ടും കുറെ കൽപ്പടവുകൾ . അവിടെ ഒരു തടാകവും..ഈ കൊടും ചൂടിലും അതിൽ നിറയെ വെള്ളമുണ്ടായിരുന്നു..


മറ്റൊരു വശത്തു കുറെ അധികം ചെടികളും മറ്റും..ഒരു വലിയ പാറയിൽ ശിലാലിഖിതങ്ങൾ ..വട്ട എഴുത്തു എന്നാണത്രെ അതറിയപ്പെടുക.


ശിലാലിഖിതങ്ങൾ

സത്യം പറഞ്ഞാൽ കുറെ സമയം വീണ്ടും അവിടെ ചിലവഴിക്കണമെന്നൊരു തോന്നൽ. നിഷ്കളങ്കമായ ആഗ്രഹങ്ങൾ...പക്ഷെ ഇനിയും ഒരുപാട് മുൻപോട്ടു പോകേണ്ടിയിരിക്കുന്നു..

എന്തായാലും എല്ലാവരും ഒരുപാട് ഇഷ്ടപെട്ട യാത്രയായിരുന്നു( ഭാഗ്യം ചീത്തവിളി കേട്ടില്ല) ..

തിരിച്ചിറങ്ങി..ഒരു പക്ഷെ ഇനി ഒരിക്കലും വരാൻ സാധ്യതയുണ്ടാവില്ല.

ഇനി പുതിയ സ്ഥലങ്ങളുടെ ..പുതിയ കാഴ്ചകളിലേക്ക് ...




(NB. സത്യത്തിൽ അധികം ചിത്രങ്ങൾ എടുക്കാൻ പറ്റിയില്ല. ഒന്ന് രണ്ടു പടങ്ങൾ വിക്കിപീഡിയയിൽ നിന്നും എടുത്തതാണ്.. (കടപ്പാട്: വിക്കിപീഡിയയോട്)




Wednesday, May 8, 2019

ഗോവ : സഞ്ചാരികളുടെ പറുദീസയിലേക്ക്, ഒരു കൊച്ചു യാത്ര


മൂകാംബിക ദർശനത്തിനു ശേഷമാണ് ഞങ്ങൾ ഗോവയിലേയ്ക് തിരിച്ചത്. വൈകുന്നേരം നാലരയ്ക്ക് മൂകാംബിക റോഡിൽ നിന്നും ഞങ്ങൾ മുംബൈ എക്സ്പ്രസ്സ് ട്രെയിനിൽ കയറി, ഏതാണ്ട് ആറേമുക്കാൽ ആയപ്പോൾ മഡ്‌ഗാവ് എത്തി

വർഷങ്ങളായി ഗോവയിൽ സ്ഥിരതാമസമാക്കിയ  ഒരു ബന്ധു ഞങ്ങളെയും കാത്ത് നില്പുണ്ടായിരുന്നു. വാസ്കോയിൽ  ആയിരുന്നു  താമസം (മഡ്‌ഗാവ് നിന്നും മുക്കാൽ മണിക്കൂറെടുത്തു വാസ്കോയിൽ എത്താൻ.  

രണ്ടേ രണ്ടു ദിവസം കൊണ്ട് മാക്സിമം ഗോവയെ പറ്റി  മനസ്സിലാക്കുകയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. സമയം വളരെ കുറവായതു കൊണ്ടും സ്ഥലപരിചയമില്ലായ്മ കൊണ്ടും ടാക്സി ആണ് നല്ലതെന്നു ഞങ്ങൾ തീരുമാനിച്ചു. ബന്ധു ഏർപ്പാടാക്കിയ ടാക്സി ഡ്രൈവർ സ്ഥലങ്ങളെ പറ്റി  നല്ല നിശ്ചയമുള്ളതും വളരെ മര്യാദയുള്ള ആളും ആയിരുന്നു

ഗോവയിലേയ്ക് ഒരു യാത്ര എന്ന് പറയുമ്പോൾ പെട്ടെന്ന്  എല്ലാവരുടെയും  മനസിലേയ്ക്ക് ഓടി വരുന്നത് ബീച്ചുകളും  പാരാ സെയിലിങ്ങും  ഗോവൻ  ഫെനിയുമൊക്കെയാണ്. .

ബീച്ചുകളാൽ സമൃദ്ധമാണ് ഗോവ  (കോൾവാ   ബീച്ച്, കലാഗ്യൂട്ട് (Calangute), കാന്‍ഡോലിം (Candolim), ബാഗ (Baga). ഞങ്ങൾ പ്രധാനമായും  കലാഗ്യൂട്ട്  ബീച്ചിൽ മാത്രമാണ് ഇറങ്ങിയത്.. 

അടുത്തദിവസം രാവിലെ തന്നെ ഗോവയിലെ പ്രധാന പള്ളികളെല്ലാം സന്ദർശിച്ചു (ബസിലിക്ക ഓഫ് ബോം ജീസസ്, സേ കത്തീഡ്രൽ etc). ഗോവൻ പള്ളികളെയും ബീച്ചുകളെയും പറ്റി ഒരുപാട് വിവരങ്ങൾ പലയാത്രാവിവരണങ്ങളിലും  ഉള്ളതിനാൽ ഞാൻ അതിന്റെ വിശദാംശങ്ങളിലേയ്ക് കടക്കുന്നില്ല.

പള്ളികളെല്ലാം  കണ്ടുകഴിഞ്ഞ ശേഷം കൊകോ  ബീച്ചിൽ (Coco Beach) ഡോൾഫിൻ സവാരിയ്ക്കാണ് പോയത്. ഒരാൾക്ക് മുന്നൂറ് രൂപയാണ് ഫീസ്. ഭാഗ്യവശാൽ കുറെ അധികം ഡോൾഫിനുകളെ  കാണാൻ സാധിച്ചു. അത് കൂടാതെ  ഫോർട്ട് അഗോഡ ജയിൽ (പഴയ സെൻട്രൽ ജയിൽ), കടലിനു അഭിമുഖമായി നിൽക്കുന്ന ജിമ്മിസ്  പാലസ് (Palacio Aguada), ലൈറ്റ് ഹൗസ്  തുടങ്ങിയവയും ഡോൾഫിൻ സഫാരിയ്ക്കിടെ കാണാൻ സാധിക്കുംജിമ്മി ഗാസ്‌ദർ എന്ന പാർസി ബിസിനസുകാരനാണ് ഇത് പണികഴിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ സൈറസ് ഗസ്ദെർ ആണ് ഉടമസ്‌ഥൻ . ജറാൾഡ് ഡേ കുൻഹ എന്ന ഗോവൻ ആർക്കിടെക്ട് ആണ് ഈ കൊട്ടാരം ഡിസൈൻ ചെയ്തിരിക്കുന്നത്ദൂരകാഴ്ചയാണെങ്കിലും അതിമനോഹരമായ ഗാർഡനും ആർക്കിടെക്ചറും ആരുടെയും  മനം കവരും .



നാലരയോടെ   ഞങ്ങൾ കലാഗ്യൂട്ട് ബീച്ചിലെത്തി. വെയിൽ താഴാൻ തുടങ്ങിയിരുന്നു.ആഘോഷത്തിന്റെ പൂരപ്പറമ്പാണ്  അവിടം. ബീച്ച് ഷാക്കുകൾക്കു മുൻപിൽ  കുറെ അധികം ബഞ്ചുകളും കസേരകളും ഉണ്ടായിരുന്നുചില ടേബിളുകളിൽ ഹുക്കകൾ പുകയുന്നു. സത്യത്തിൽ ഹുക്ക ഈ രീതിയിൽ വലിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.



കുറച്ചു സമയം അവിടെയിരുന്നു. കാഴ്ചകൾ ആസ്വദിച്ച ശേഷം വെള്ളത്തിലിറങ്ങി. കുട്ടികൾ ശരിക്കും ആഘോഷിച്ചു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേയ്ക് മറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് അഭിമുഖമായി  സ്പീഡ് ബോട്ടിൽ കെട്ടിയ പാരച്യൂട്ടുകൾ. സാഹസികതയോട് വലിയ താല്പര്യമില്ലാത്തനിനാലും കൊച്ചു കുട്ടികൾ കൂടെ ഉള്ളതിനാലും ഞങ്ങൾ അതിനൊന്നും മെനക്കെട്ടില്ലഈ ദിവസത്തെ കാഴ്ചകൾ അവസാനിപ്പിച്ച്‌  ഞങ്ങൾ രാത്രിയോടെ ഹോട്ടലിലേക്കു മടങ്ങി


അടുത്തദിവസം ആദ്യത്തെ ലക്ഷ്യം നേവൽ ഏവിയേഷൻ മ്യൂസിയം ആയിരുന്നു. ഞങ്ങൾ താമസിച്ച വാസ്കോയിലെ ഹോട്ടലിൽ നിന്നും ഏതാണ്ട് ആറേഴുകിലോമീറ്റർ ദൂരമുണ്ടായിരുന്നു അങ്ങോട്ടേക്ക്. ഒൻപതര മുതൽ അഞ്ചര വരെയാണ് സന്ദർശനസമയം. തിങ്കൾ അവധിയാണ്

വാസ്കോ - ബോഗ്മാലോ റോഡിലാണ് ഇന്ത്യയിലെ ഈ ഏക നേവൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വിവിധതരം എയർ ക്രാഫ്റ്റുകളും എൻജിനുകളും മറ്റെവിടെയും കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല. വിശദമായി കാണണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു മൂന്നു മണിക്കൂറെങ്കിലും വേണം.




പിന്നീട് ഞങ്ങൾ  ലോട്ടോലിം വില്ലേജിലേക്കു യാത്ര തിരിച്ചുസത്യത്തിൽ വളരെ ആസ്വദിച്ച യാത്രയായിരുന്നു അത്. ഇടയ്കെപ്പോളൊക്കേയൊ കേരളത്തിൽ കുട്ടനാട്ടിൽ കൂടിയുള്ള യാത്രയുടെ ഒരു പ്രതീതി. പുരാതനമായ ഒരു പോർച്ചുഗീസ് ഭവനവും കൂടാതെ ബിഗ് ഫൂട്ടും ആണ് പ്രധാനമായും അവിടെ കാണാനുള്ളത്.



കാസ അരൗജോ അൽവെർസ് (Casa Araujo Alvares) എന്ന പുരാതന ഭവനം അനേകം പുരാവസ്തുക്കളും പ്രതിമകളുമടങ്ങിയ വളരെ മനോഹരമായ ഒരു മ്യൂസിയം ആണ്. 250 വർഷത്തിലധികം പഴക്കമുള്ള ഈ പുരാതന ഭവനം കൊളോണിയൽ കാലഘട്ടത്തെ ഒരു പ്രശസ്ത അഭിഭാഷകനായിരുന്ന യൂഫെമിയാണോ അരൗജോ അൽവെർസിന്റെ ഉടമസ്ഥതയിലായിരുന്നു.

കുറെയധികം ഹുക്കകൾ, പലതരം വിശറികൾ,നൂറു കണക്കിനു ഗണപതിയുടെ പ്രതിമകൾ, പഴമയുടെ പ്രതാപമോതുന്ന മൺപാത്രങ്ങൾ, പലതരം കുപ്പികൾ എന്നിങ്ങനെ കുറെയധികം പുരാവസ്തുക്കൾ. തീർച്ചയായും പഴയ ഗോവൻ പോർച്ചുഗീസ് സംസ്കാരത്തെപ്പറ്റി നമുക്ക് വ്യക്തതയാർന്ന ഒരു ചിത്രം സമ്മാനിക്കും ഈ മ്യൂസിയം. ഇത് കൂടാതെ കാർട്ടൂണിസ്റ്റ് മരിയോ മിറാൻഡയുടേതുൾപ്പെടെ പല പുരാതന ഭവനങ്ങളും മ്യൂസിയം ആയി നിലനിർത്തിയിരുന്നു.


പൗരാണിക ഗോവൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ
ഇനി ബിഗ് ഫൂട്ടിലേയ്ക്ക്. പ്രാചീന ഗോവൻ സംസ്കാരം ഇവിടെ പുനസൃഷ്ടിച്ചിരിക്കുന്നു. ഒരു വില്ലേജ് മോഡൽ  എന്ന് പറയാം.

                                                   ബിഗ് ഫൂട്ട് മ്യൂസിയം                                                         

പ്രൈവറ്റ് മ്യൂസിയം ആയ ഇതിന്റെ നടത്തിപ്പുകാരൻ ആർട്ടിസ്റ് മേന്ദ്ര ജോസെലിനോ അരൗജോ അൽവെർസ് ആണ്. പഴയ ഗോവൻ ഗ്രാമീണ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഒരു പകർപ്പാണിവിടം

ലാറ്ററൈറ്റിൽ വെറും  മുപ്പതു ദിവസം കൊണ്ട് കൊത്തിയെടുത്ത മീരാബായിയുടെ ശിൽപം ഇന്ത്യയിൽ ആദ്യത്തേതും ഏറ്റവും നീളം കൂടിയതുമാണ് (14m×5m). ഈ മനോഹരമായ  ശിൽപം ലിംക ബുക്കിലും ഇടം നേടിയിട്ടുണ്ട്നാച്ചുറൽ ഹാർമണി എന്നറിയപ്പെടുന്ന ഈ ശിൽപ്പത്തിന്റെ സൃഷ്ടിക്കു പിന്നിലും ജോസെലിനോ അരൗജോ അൽവെർസ് ആണ്.

നാച്ചുറൽ ഹാർമണി


ബിഗ് ഫൂട്ട് മ്യൂസിയം തുടങ്ങുന്നത് അമ്പെയ്തു നിൽക്കുന്ന പരശുരാമനിൽ നിന്നുമാണ്. മുൻപോട്ടു പോകുമ്പോൾ മുക്കുവരുടെയും വളക്കച്ചവടക്കാരുടെയും തുടങ്ങി ഒരു ഗ്രാമീണ അന്തരീക്ഷത്തിലെ എല്ലാവിധ കാര്യങ്ങളും അവിടെ പുനസൃഷ്ഠിച്ചിട്ടുണ്ട്. ഗോവൻ ഫെനി, അതിന്റെ ഗുണങ്ങൾ, നിർമാണം എന്നിവയെ പറ്റി വളരെ വിശദമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചുള്ളിലേയ്ക് നടക്കുമ്പോൾ പൂക്കളാൽ അലങ്കരിച്ച ബിഗ് ഫൂട്ട് കാണാം. അവിടെ പരിശുദ്ധമായ മനസുമായി  പ്രാർത്ഥിച്ചാൽ നല്ല ഭാഗ്യം വരുമെന്നാണ് ഗോവൻ ജനതയുടെ വിശ്വാസം.
ബിഗ് ഫൂട്ട് മ്യൂസിയം തുടങ്ങുന്നത് അമ്പെയ്തു നിൽക്കുന്ന പരശുരാമനിൽ നിന്നും

ബിഗ് ഫൂട്ട് മ്യൂസിയം - ചില കാഴ്ചകൾ

കുറെയധികം നാട്ടുചെടികളും ഔഷധസസ്യങ്ങളും ഉണ്ടെങ്കിലും അവ കുറച്ചുകൂടി നന്നായി പരിപാലിക്കപ്പെടേണ്ടതാനെന്നു തോന്നി. എന്തിരുന്നാലും ഞങ്ങളുടെ അഞ്ചുവയസ്സുകാരൻ മകനുൾപ്പെടെ എല്ലാവരും ആസ്വദിച്ച യാത്രയായിരുന്നു ലോട്ടോലിം വില്ലേജിലേയ്കുള്ളത് .

ഉച്ചഭക്ഷണത്തിനു ശേഷം കോൾവ  ബീച്ചിലേക്ക്കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം തിരികെ വാസ്കോയിലേക്ക്. അവിടെ ലോക്കൽ മാർക്കറ്റിൽ നിന്നും കുറച്ചു ഷോപ്പിംഗ് ..രണ്ടു ദിവസം കൊണ്ട്  ഗോവയിലൂടെ ഒരു ഓട്ടപ്രദക്ഷിണം. സമയം കൊണ്ട് പറ്റാവുന്നതിന്റെ മാക്സിമം സ്ഥലങ്ങൾ കണ്ടുതീർത്തു വീണ്ടും തിരികെ നാട്ടിലേയ്ക്ക്.






About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.