Thursday, June 11, 2020

ഗ്രിഗർ മെൻഡലിന്റെ ജന്മഗൃഹത്തിൽ..







ഗ്രിഗർ മെൻഡലിന്റെ ജന്മഗൃഹത്തിൽ..

ബേസിക് ബയോളജി പഠിച്ചിട്ടുള്ള എല്ലാവർക്കും സുപരിചിതമായ പേര് ആകും Gregor Mendel or 'Gregor Johann Mendel', ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവ്. അദ്ദേഹം ഒരു അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്നു.

പണ്ട് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 'Hynčice, Vražné' (ഹീൻസെൻഡ്രോഫ് ബീ ഓദ്രാ എന്നാണ് ജർമൻ പേര്) എന്ന ഒരു മനോഹര ഗ്രാമപ്രദേശത്ത്, ഒരു ജർമൻ കർഷക കുടുംബത്തിലായിരുന്നു (ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിൽ) മെൻഡൽ ജനിച്ചത്. ഈ സ്ഥലം പക്ഷെ ഇപ്പോൾ ഗ്രിഗർ മെൻഡലിന്റെ  ജന്മസ്ഥലം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. 

2007-ൽ നവീകരിച്ച ഈ മനോഹരഗൃഹം ഇപ്പോൾ ഒരു മ്യൂസിയം ആണ്. കൂടാതെ സെമിനാറുകൾ നടത്തുവാനും താമസിക്കുവാനും ഉള്ള സൗകര്യം ഉണ്ട്. (ഞങ്ങളുടെ വർക്ക്‌ പ്രസന്റേഷൻ ഇവിടെ വച്ചാണ് നടന്നത്.) വിവാഹച്ചടങ്ങുകളും ഇവിടെ നടക്കാറുണ്ടത്രെ. സത്യത്തിൽ ബയോളജിയോടും ഗവേഷണത്തോടും ഒരു താല്പര്യം തോന്നി തുടങ്ങിയത് പയറുചെടിയുടെ ജെനറ്റിക്‌സ് പഠിച്ചു തുടങ്ങിയപ്പോളായിരുന്നു. (പയറും റോസും ഒക്കെ നട്ടു വച്ചിട്ട് എല്ലാദിവസവും രാവിലെ മണ്ണ് മാന്തി വേര് വന്നോന്നു നോക്കുമായിരുന്നു പണ്ട് 😃, പലരും ഈ കുരുത്തക്കേടുകൾ ചെയ്തിട്ടുണ്ടാവും. കൂടാതെ നട്ടുവക്കുന്ന തെങ്ങിൻ തൈകൾ പൊക്കിയെടുത്തു അതിലെ പൊങ്ങെടുക്കുക, അതേപടി തിരിച്ചു നട്ടുവെക്കുക. തെങ്ങിൻതൈകൾ കരിഞ്ഞു പോയിരുന്നതിന്റെ രഹസ്യം. ഇപ്പോൾ ഓർക്കുമ്പോൾ അതൊക്കെ ഒരു തമാശ)

എന്നിരുന്നാലും, രണ്ടുദിവസം മെൻഡലിന്റെ ജന്മഗൃഹത്തിൽ, ഈ മനോഹരവസതിയിൽ ചിലവഴിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. സിംഗിൾ റൂമുകളും ഡോർമിറ്ററിയും കിച്ചനും സെമിനാർ ഹാളും എല്ലാ സൗകര്യങ്ങളും ഉള്ള അതിമനോഹരമായ ഒരു ഫാം ഹൌസ്-
കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ കിട്ടും.
(http://www.mendel-rodnydum.vrazne.cz/uvod/)

ഇവിടുന്നു ഏതാണ്ട് ഒരു കിലോമീറ്റർ അകലെയായി മെൻഡലും അദ്ദേഹത്തിന്റെ സഹോദരിയും (തെരേസിയ) ചേർന്ന് നട്ട ഒരു വൃക്ഷം ഇപ്പോളും ഉണ്ട്. 'മെൻഡൽ ചെസ്റ് നട്ട് ട്രീ' എന്നാണ് ഈ മരം അറിയപ്പെടുന്നത്. ഞങ്ങൾ ശ്രീബുദ്ധൻ ബോധി മരത്തിന്റെ കീഴെ ഇരുന്നപോലെ അവിടെ പോയി കുറച്ചു നേരം ഇരുന്നു. ഇനി എങ്ങാനും കുറച്ചു ബുദ്ധി കിട്ടിയാലോ?

പഠിക്കാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. അങ്ങനെ ആണ് അദ്ദേഹം സെമിനാരിയിൽ ചേരുന്നത്. അവിടെ വച്ചു തുടർ പഠനത്തിന് ചേർന്നെങ്കിലും അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അതിനാൽ മിക്ക കോഴ്സുകളും അദ്ദേഹം പൂർത്തീകരിച്ചില്ല. പിന്നീട് അവിടെത്തന്നെയുള്ള അഗസ്തീനിയൻ പള്ളിയിൽ വൈദികനായി. (ഇവിടെ നിന്നും ഏതാണ്ട് ഇരുനൂറു കിലോമീറ്റർ അകലെ ബർണോ എന്ന സ്ഥലത്ത് ). അവിടെ വച്ചാണ് അദ്ദേഹം പയറുചെടിയിൽ പരീക്ഷണങ്ങൾ തുടങ്ങിയത് (1850 കളില്‍). 

TT X Tt, tt X tt ...ഇതൊക്കെ എല്ലാവര്ക്കും നല്ല ഓർമ്മ കാണും. വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള (പൊക്കം, പ്രതലവ്യത്യാസം ..) പയര്‍ചെടികളെ പരസ്പരം പരാഗണം നടത്തി സങ്കരയിനങ്ങളുടെ പല തലമുറകളെ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഓരോ തലമുറയിലും കൈമാറ്റം ചെയ്യപ്പെട്ടു വരുന്ന ഓരോ ഗുണങ്ങളും നന്നായി അപഗ്രഥിച്ചു  കൊണ്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ  ഏതാണ്ട് എട്ടുവര്‍ഷത്തോളം  തുടര്‍ന്നു. ഈ പരീക്ഷണങ്ങളാണ് ആധുനിക ജനിതക ശാസ്ത്രത്തിന്റെ അടിത്തറ.  പിന്നീട് അദ്ദേഹത്തിന് കുറെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുകയും (പള്ളിസംബന്ധമായി) ഉണ്ടായത്രേ (ഗൈഡ് പറഞ്ഞതാണ്) 


ഇവിടെ ബർണോയിൽ (Brno) പള്ളിയുടെ സമീപത്തായി വിശാലമായ ഒരു മ്യൂസിയം കൂടിയുണ്ട്. അവിടെ ഒരു സെക്ഷനിൽ കുറെയധികം പയറുമണികൾ ഒരു മരപ്പലകയിൽ വച്ചിട്ടുണ്ട്. പല വലുപ്പത്തിലും ആകാരത്തിലും (eg. Wrinked, smooth etc) ഉള്ളവ. നമുക്കതു സങ്കലനം ചെയ്തു കളിക്കാൻ പറ്റും.

അദ്ദേഹം വൈദികനായിരുന്ന അഗസ്തീനിയൻ പള്ളി ഇപ്പോളും പ്രവർത്തനനിരതമാണ്. അതിമനോഹരമായ പള്ളി. പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ സ്ഥാപിതമായെങ്കിലും നിർമിതി ഇന്നത്തെ അവസ്ഥയിലേയ്ക്ക് എത്തിയത്, 1752 -ലാണ്. രണ്ടാം ലോകമഹായുദ്ധകാലത്തു കുറെയധികം കേടുപാടുകൾ പറ്റിയിരുന്നു എങ്കിലും അതൊക്കെ നന്നാക്കിയിരിക്കുന്നു. പഴയപുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയുടെ കൊത്തുപണികളൊക്കെ സ്വർണം കൊണ്ടുള്ളതാണെന്നാണ് ഗൈഡ് പറഞ്ഞത്. എല്ലാം വളരെ മനോഹരമായി നിലനിർത്തിയിരിക്കുന്നു.

വീണ്ടും, ജനറ്റിക്സിന്റെ പിതൃഗൃഹത്തിൽ നിന്നും ജനറ്റിക്സ് ലാബിലേയ്ക്...



(ഞങ്ങളുടെ ആദ്യത്തെ ലാബ് ട്രിപ്പിൽ നിന്നും. യാത്ര എല്ലാ സുരക്ഷയോടും കൂടി തന്നെ ആയിരുന്നു. പൊതുസ്ഥലത്തു മാസ്കും ഉണ്ടായിരുന്നു. മിക്കയിടത്തും സോഷ്യൽ ഡിസ്റ്റൻസിങ് രണ്ടു മീറ്റർ എന്നതൊക്കെ തികച്ചും ഇവിടെ അപ്രസക്തമായിരുന്നു. കാരണം ഞങ്ങൾ ഒരുമിച്ചുള്ളവരല്ലാതെ വേറെയൊരാളെ കിലോമീറ്ററിനപ്പുറത്തു പോലും കാണാൻ പറ്റാത്ത അവസ്ഥ.എല്ലാ നിയമങ്ങളിലും അയവുവന്നു, സ്കൂളുകളും തുറന്നു, എങ്കിലും എല്ലാവരും വീട്ടിനുള്ളിൽ തന്നെ)



  






No comments:

About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.